Tuesday, December 2, 2014

എസ്.ബി.ഐ ശരീഅ ഫണ്ട് മരവിപ്പിച്ചു !!

രാഷ്ട്രീയ ഇടപെടലില്‍ പെട്ടെന്നുള്ള പിന്മാറ്റം
ന്യൂഡല്‍ഹി: അപ്രതീക്ഷിത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ശരീഅ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സമാഹരിക്കാനുള്ള തീരുമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മരവിപ്പിച്ചു. ഇന്ത്യയിലും വിദേശത്തും പദ്ധതി തുടങ്ങാന്‍ എസ്.ബി.ഐ എല്ലാവിധ സംവിധാനങ്ങളുമൊരുക്കിയ ശേഷമാണ് തുടങ്ങാനിരുന്ന ദിവസത്തിന് തൊട്ടുമുമ്പ് നടപ്പാക്കരുതെന്ന് നിര്‍ദേശം ലഭിച്ചത്.
രാജ്യത്ത് ആദ്യമായായിരുന്നു സര്‍ക്കാറിന് കീഴിലുള്ള ധനകാര്യ സ്ഥാപനം ഇസ്ലാമിക് ഫിനാന്‍സ് ഉല്‍പന്നം ഓഹരി വിപണിയിലിറക്കാന്‍ തീരുമാനിച്ചത്. ടാറ്റയുടെ സെലക്ട് ഇക്വിറ്റി ഫണ്ട്, ‘ടോറസി’ന്‍െറ എത്തിക്കല്‍ ഫണ്ട് എന്നീ രണ്ട് സ്വകാര്യ മ്യൂച്വല്‍ ഫണ്ടുകള്‍ മാത്രം രാജ്യത്ത് പ്രവര്‍ത്തിക്കുമ്പോഴായിരുന്നു എസ്.ബി.ഐയുടെ രംഗപ്രവേശം. ഇന്ത്യന്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അംഗീകാരത്തോടെയായിരുന്നു ഇത്. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് സ്വീകരിച്ച നടപടിക്രമങ്ങളുടെ തുടര്‍ച്ചയെന്ന നിലയില്‍ നേരത്തേ തുടങ്ങിയ നടപടികളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും എസ്.ബി.ഐ മുന്നോട്ടുപോകുകയായിരുന്നു.
ഇസ്ലാമിക ശരീഅത്തിന്‍െറ അടിസ്ഥാനത്തില്‍ നിക്ഷേപം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഡിസംബര്‍ ഒന്നിന് എസ്.ബി.ഐ ഒരു ഇസ്ലാമിക് ഫിനാന്‍സ് ഉല്‍പന്നം ഓഹരി വിപണിയിലിറക്കുകയാണെന്ന് കഴിഞ്ഞയാഴ്ചയാണ് വെളിപ്പെടുത്തിയത്. ഡയറക്ട് പ്ളാന്‍, റെഗുലര്‍ പ്ളാന്‍ എന്നീ പേരുകളില്‍ രണ്ട് പദ്ധതികള്‍ ഫണ്ടിന് കീഴിലുണ്ടാകുമെന്നും ഡിസംബര്‍ ഒന്നിന് ഇന്ത്യന്‍ ഓഹരി വിപണിയിലിറക്കുന്ന ശരീഅ ഫണ്ട് ഡിസംബര്‍ 15ന് ക്ളോസ് ചെയ്യുമെന്നും എസ്.ബി.ഐ അറിയിച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ വീണ്ടും ശരീഅ ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപം സ്വീകരിച്ചു തുടങ്ങുമെന്നും അറിയിച്ചു.
ശരീഅ മ്യൂച്വല്‍ ഫണ്ട് സമാഹരണത്തിന് മാത്രമായി നവനീത് മുനൊട്ട് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസറും രുചിത് മത്തേയെ പോര്‍ട്ട് ഫോളിയോ മാനേജരുമാക്കി പ്രത്യേക വിങ്ങിനെ ചുമതലയേല്‍പിച്ച എസ്.ബി.ഐ പ്രവാസി ഇന്ത്യക്കാര്‍ ധാരാളമുള്ള പശ്ചിമേഷ്യന്‍, അറബ് രാജ്യങ്ങളില്‍ നിക്ഷേപ സമാഹരണത്തിനായി പ്രത്യേകം ആളുകളെ നിയോഗിക്കുകയും ചെയ്തു. ഇവര്‍ പ്രചാരണം നടത്തുന്നതിനിടയിലാണ് പദ്ധതി മരിവിപ്പിച്ചുവെന്ന അറിയിപ്പ് നവംബര്‍ 30ന് എസ്.ബി.ഐ ബ്രാഞ്ചുകളെ അറിയിച്ചത്. രണ്ട് ദിവസം മുമ്പ് എസ്.ബി.ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യന്‍ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സും തമ്മില്‍ മുംബൈയില്‍ നടന്ന വിശദചര്‍ച്ചയിലും പിന്തുണ വേണമെന്ന ആവശ്യം എസ്.ബി.ഐ ആവര്‍ത്തിച്ചിരുന്നതായും പെട്ടെന്നുണ്ടായ പിന്മാറ്റത്തെക്കുറിച്ചുള്ള ഒരു സൂചനയും ആ യോഗത്തിലുണ്ടായില്ളെന്നും ജനറല്‍ സെക്രട്ടറി അബ്ദുറഖീബ് ‘മാധ്യമ’ത്തോട് പറഞ്ഞു.




വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

No comments:

Post a Comment