Tuesday, December 29, 2015

സ്‌ത്രീയും, പുരുഷനും !!

പെണ്ണിന്റെ/ഭാര്യയുടെ വൈകാരിക ആവശ്യങ്ങളെക്കുറിച്ച്‌ ധാരണയില്ലാത്തതു കാരണം പുരുഷന്മാര്‍ക്ക്‌/ ഭര്‍ത്താക്കന്മാര്‍ക്ക്‌ ജീവിതത്തില്‍ പല പിഴവുകളും സംഭവിക്കാറുണ്ട്‌.
സ്‌ത്രീയും പുരുഷനും പരസ്‌പരം മനസ്സിലാക്കി ആ പിഴവുകള്‍ തിരുത്തിയാല്‍ മാത്രമേ കുടുംബജീവിതം സന്തോഷമാകൂ...

"പെണ്ണ്‌ ടീ ബാഗ്‌ പോലെയാണ്‌. ചൂടുവെള്ളത്തിലിട്ടാല്‍ മാത്രമേ എത്ര കടുപ്പക്കാരിയാണ്‌ അവളെന്ന്‌ അറിയാനൊക്കൂ!" - നാന്‍സി റീഗന്‍

"ആദ്യം ദൈവം ആകാശഭൂമികളെ സൃഷ്‌ടിച്ചു, പിന്നെ വിശ്രമിച്ചു.

പിന്നീട്‌ ദൈവം പുരുഷനെ സൃഷ്‌ടിച്ചു, പിന്നെയും വിശ്രമിച്ചു. പിന്നെ ദൈവം സ്‌ത്രീയെ സൃഷ്‌ടിച്ചു, അതില്‍പ്പിന്നെ ദൈവത്തിനോ പുരുഷനോ വിശ്രമിക്കാനൊത്തിട്ടില്ല!!"-വേദവചനം
ഇതു സത്യമാണെന്ന്‌ സമ്മതിക്കുന്ന പുരുഷന്മാരാണധികം. എന്നാല്‍ പെണ്ണിന്റെ അടിസ്‌ഥാന വൈകാരികാവശ്യങ്ങളെക്കുറിച്ചുള്ള ധാരണക്കുറവുമൂലം പുരുഷന്മാര്‍ക്കും ധാരാളം പിഴവുകള്‍ സംഭവിക്കാറുണ്ട്‌.
തങ്ങളുടെ ചില പെരുമാറ്റരീതികള്‍ സ്‌ത്രീകളിലുണ്ടാക്കുന്ന നീരസം എത്ര ശക്‌തമാണെന്നതിനെക്കുറിച്ച്‌ മിക്ക പുരുഷന്മാരും അറിയുന്നില്ല എന്നതാണ്‌ സത്യം.

തന്റെ പെരുമാറ്റരീതി സ്‌ത്രീക്ക്‌ ഇഷ്‌ടപ്പെടുന്നില്ലെന്ന്‌ മനസിലാക്കാനായാ ല്‍പ്പോലും അതിന്റെ കാരണമോ പരിഹാരമോ അറിയാതെ ഇരുട്ടില്‍ത്തപ്പുന്ന അവസ്‌ഥയായിരിക്കും അവന്റേത്‌.

പിഴവുകള്‍ സംഭവിക്കുന്നത്‌ എവിടെയെല്ലാമാണ്‌, എങ്ങനെയെല്ലാമാണ്‌ എന്നതിനെക്കുറിച്ച്‌ ഒരു ഏകദേശധാരണയുണ്ടാക്കാന്‍ കഴിഞ്ഞാല്‍ അതിനനുസൃതമായി പെരുമാറ്റരീതികളില്‍ ആവശ്യമായ മാറ്റത്തിരുത്തലുകള്‍ വരുത്താന്‍ പുരുഷനാവും.

സ്‌ത്രീകളുമായുള്ള ആശയവിനിമയത്തില്‍ അവരുടേതു മാത്രമായ പ്രത്യേകതകളുള്‍ക്കൊണ്ട്‌ പെരുമാറാന്‍ കഴിയണം.
നല്ലൊരു കേള്‍വിക്കാരനാകുക
പുരുഷന്റെ ശ്രദ്ധയും പരിലാളനയും കിട്ടാ ന്‍ സ്‌ത്രീ എപ്പോഴും ആഗ്രഹിക്കും. അത്‌ അവളുടെ പ്രാഥമിക വൈകാരികാവശ്യങ്ങളിലൊന്നാണ്‌. അതു നല്‌കാന്‍ പുരുഷന്‍, അവള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്രദ്ധയോടെയും താത്‌പര്യത്തോടെയും കേട്ടിരിക്കണം.

പലപ്പോഴും പുരുഷന്മാര്‍ക്ക്‌ സാധ്യമാകാത്തതും അതുതന്നെ. ഇനി വല്ലപ്പോഴും സന്നദ്ധനായാല്‍ത്തന്നെ ശ്രദ്ധ ഇടയ്‌ക്കിടെ വ്യതിചലിച്ചു പോകുക പുരുഷന്റെ ദൗര്‍ബല്യമാണ്‌. പെണ്ണിനെ ഏറ്റവും ദേഷ്യം പിടിപ്പിക്കുന്ന പുരുഷപ്രകൃതമാണിത്‌.

പറയുന്നതു കേട്ടാല്‍ മാത്രം പോരാ ഇടയ്‌ക്കിടെ താത്‌പര്യപൂര്‍വം ചില ചോദ്യങ്ങള്‍ പുരുഷന്‍ അങ്ങോട്ട്‌ ചോദിക്കുകകൂടി ചെയ്‌താലേ സ്‌ത്രീ സംതൃപ്‌തയാകൂ.

സ്‌ത്രീയെ സംബന്ധിച്ചിടത്തോളം സംസാരം വെറുമൊരു ആശയവിനിമയോപാധി മാത്രമല്ല ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള ഉപാധികൂടിയാണെന്ന കാര്യം പുരുഷന്‍ ഓര്‍ക്കാറില്ല.

പ്രശ്‌നങ്ങള്‍ക്ക്‌ ചെവികൊടുക്കൂ...
പെണ്ണ്‌ പുരുഷന്റെ മുന്നില്‍ അവളുടെ പ്രശ്‌നമവതരിപ്പിക്കുമ്പോള്‍ അത്‌ അക്ഷരാര്‍ഥത്തിലെടുത്ത്‌ അതിനു പരിഹാരം നിര്‍ദ്ദേശിക്കുകയാണ്‌ പുരുഷന്‍ ചെയ്യാറുള്ളത്‌.
എന്നാല്‍ പരിഹാരത്തെക്കാള്‍ സ്‌ത്രീ പ്രതീക്ഷിക്കുന്നത്‌ സഹാനുഭൂതിയാണെന്ന വസ്‌തുത പുരുഷന്‍ മനസിലാക്കണമെന്നില്ല. പുരുഷന്‍ അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും പങ്കുവയ്‌ക്കുകയും ചെയ്യണമെന്നാണ്‌ സ്‌ത്രീ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും.

അതിനു വിരുദ്ധമായി വിഷയം കേള്‍ക്കുകയോ മനസിലാക്കുകയോ ചെയ്യും മുന്‍പേ പരിഹാരം നിര്‍ദ്ദേശിക്കാനുള്ള പുരുഷപ്രവണതയെ ഒഴിഞ്ഞുമാറലായാണ്‌ സ്‌ത്രീ കണക്കാക്കുക.

പാവം പുരുഷന്‍ പക്ഷേ, അതറിയാതെ, താന്‍ വളരെ വലിയ സേവനമാണ്‌ ഇണയ്‌ക്കുവേണ്ടി ചെയ്യുന്നതെന്ന ധാരണയോടെ, പരിഹാരനിര്‍ദ്ദേശങ്ങളുമായി മുന്നോട്ടു പോകുന്നു.

ദേഷ്യവും അസഹിഷ്‌ണുതയും

തിരക്കുപിടിച്ച ദിവസങ്ങളുടെ അവസാനം ക്ഷീണിതനായി വീട്ടിലെത്തുന്ന പുരുഷന്‌ സ്‌ത്രീയുടെ വാതോരാതെയുള്ള സംസാരം ആശ്വാസത്തിനു പകരം അസ്വസ്‌ഥതയാണ്‌ പ്രദാനം ചെയ്യുക.

ഏതെങ്കിലും വിധത്തിലുള്ള മാനസികസമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദിവസങ്ങളിലാണെങ്കില്‍ പറയുകയും വേണ്ട! അതുപോലുള്ള സന്ദര്‍ഭങ്ങളില്‍ സ്വന്തം ജീവിതപങ്കാളിയുടേതടക്കം ആരുടേയും ഇടപെടലുകളില്ലാത്ത, തന്റേതായ ഒരു ലോകത്തേക്ക്‌ നിശബ്‌ദമായി ഒതുങ്ങിക്കൂടാനാണ്‌ പുരുഷന്‍ ഇഷ്‌ടപ്പെടുക.

ടിവിയുടെ മുന്നിലോ തുറന്നുവച്ച വര്‍ത്തമാനപ്പത്രത്തിനു മുന്നിലോ അവന്‍ അഭയം തേടിയേക്കാം. അതിന്‌ തടസമായി നില്‌ക്കുന്ന എന്തിനോടും അസഹിഷ്‌ണുതയോടെയും ചിലപ്പോഴെങ്കിലും ദേഷ്യത്തോടെയും പ്രതികരിക്കുന്നതാണ്‌ സാധാരണ പുരുഷപ്രകൃതം.
താത്‌ക്കാലികമായി അല്‌പം അകന്നുനില്‌ക്കുകയെന്ന നിരുപദ്രവമായ ഈ നിലപാട്‌ തന്റെ വികാരങ്ങളെ പുരുഷന്‍ മാനിക്കുന്നില്ലെന്ന തോന്നലാണ്‌ സ്‌ത്രീയില്‍ ഉളവാക്കുക.
തൊഴിലിന്‌ മുന്‍തൂക്കം
ഗുഹാജീവിതം നയിച്ചിരുന്ന കാലം മുതല്‍തന്നെ ഇണയ്‌ക്കും കുഞ്ഞുങ്ങള്‍ക്കും അന്നം കണ്ടെത്തേണ്ട ചുമതല പുരുഷന്റെയും കുഞ്ഞുങ്ങളുടെ പരിപാലനമടക്കം ഗൃഹഭരണത്തിന്റെ ചുമതല സ്‌ത്രീയുടേതായിരുന്നു. എന്നാല്‍ ഇന്നു സ്‌ഥിതിയാകെ മാറി.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പുരുഷനെപ്പോലെതന്നെ സ്‌ത്രീകളും എന്തെങ്കിലും ജോലികളിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാണിപ്പോള്‍. ഗൃഹഭരണവും പുറംതൊഴിലുമെന്ന ഇരട്ടറോളില്‍ തിളങ്ങാന്‍ ശ്രമിക്കുന്ന ആധുനികസ്‌ത്രീ, അവള്‍ ജോലിയോട്‌ എത്ര കൂറുള്ളവളാണെങ്കില്‍പ്പോലും, സ്വന്തം കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും പുറകെ മാത്രമേ തൊഴിലിനു പ്രാധാന്യം കൊടുക്കാറുള്ളൂ.

പുരുഷനും അങ്ങനെയായിരിക്കണമെന്ന്‌ ന്യായമായും അവള്‍ പ്രതീക്ഷിക്കുമല്ലോ. എന്നാല്‍ ഈ പ്രതീക്ഷയ്‌ക്ക് വിരുദ്ധമായ അനുഭവമാണ്‌ മിക്ക സ്‌ത്രീകള്‍ക്കും അഭിമുഖീകരിക്കേണ്ടിവരാറുള്ളത്‌.
ആണുങ്ങളുടെ മുന്‍ഗണന കുടുംബത്തോടെന്നതിനെക്കാള്‍ തൊഴിലിനോടാണെന്ന്‌ സ്‌ത്രീകള്‍ പലപ്പോഴും പരാതിപ്പെടാറുള്ളതിന്റെ കാരണവും അതുതന്നെയായിരിക്കും.

ഈ ധാരണ ശരിയാണെങ്കിലും തെറ്റാണെങ്കിലും ഇങ്ങനെയൊരു തോന്നല്‍ സ്‌ത്രീകളിലുളവാക്കുന്നവിധത്തില്‍ അധിക പുരുഷന്മാരും പെരുമാറുന്നുണ്ടെന്നതു സത്യമാണ്‌.
സ്‌ത്രീ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്ന അര്‍പ്പണബോധം തന്നോടും കുടുംബത്തോടും പുരുഷനില്ലെന്ന തോന്നല്‍ അവളെ ഹതാശയാക്കുന്നു. പുരുഷന്‍ എപ്പോഴും തന്നോടൊപ്പമുണ്ടായിരിക്കണമെന്ന്‌ എല്ലാ സ്‌ത്രീകളും ആഗ്രഹിക്കാറുള്ളതെങ്കിലും തൊഴിലെന്നപോലെ കുടുംബത്തിനു പുറത്തുള്ള സുഹൃദ്‌വലയങ്ങളും പുരുഷനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്തതായിരിക്കും.

കുടുംബബാഹ്യസൗഹൃദങ്ങള്‍ക്കുവേണ്ടിയും സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയും വേറെ വേറെ സമയം പങ്കുവയ്‌ക്കേണ്ടിവരുമ്പോള്‍ അതില്‍ സന്തുലിതാവസ്‌ഥ നിലനിര്‍ത്തുന്നതില്‍ പുരുഷന്മാര്‍ പലപ്പോഴും പരാജയപ്പെടുന്നു.

പ്രശ്‌നങ്ങള്‍ നിസ്സാരമല്ല
പെണ്ണ്‌ അവള്‍ക്ക്‌ ഗൗരവമേറിയതെന്നു തോന്നുന്ന പ്രശ്‌നങ്ങളെ പുരുഷനു മുന്നില്‍ വളരെ കാര്യമായി അവതരിപ്പിക്കുമ്പോള്‍ 'ഓ, ഇതൊക്കെ വലിയ പ്രശ്‌നമാണോ', എന്ന മട്ടില്‍ പുരുഷന്മാര്‍ പ്രതികരിക്കുക സാധാരണമാണ്‌.
പുറമേ അവളുടെ വിഡ്‌ഢിത്തത്തെക്കുറിച്ചും കഥയില്ലായ്‌മയെക്കുറിച്ചും ചില കമന്റുകളും പാസാക്കിയേക്കാം. സ്‌ത്രീയെ സംബന്ധിച്ചിടത്തോളം പ്രധാനമായിതോന്നുന്ന കാര്യങ്ങളെല്ലാം പുരുഷനെ സംബന്ധിച്ചിടത്തോളം പ്രധാനമായിക്കൊള്ളണമെന്നില്ലെന്നതു ശരിതന്നെ.
ഉദാഹരണത്തിന്‌ അടുത്തടുത്ത രണ്ട്‌ കല്യാണപ്പാര്‍ട്ടികള്‍ക്ക്‌ ഒരേ സാരിയുടുത്തു പോകുന്നത്‌ പെണ്ണിനെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നമായിരിക്കും.

പുരുഷന്‌ 'ഓ... അതിലൊക്കെ എന്തിരിക്കുന്നു' എന്ന മനോഭാവവും. ഇതുപോലുള്ള ലഘുവായ പ്രശ്‌നങ്ങള്‍ക്കു പുറമേ വൈകാരികപിന്തുണ ഏറെ ആവശ്യമായി വരുന്ന വിഷയങ്ങള്‍ സ്‌ത്രീ അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും ചില പുരുഷന്മാര്‍ ഇതേ മനോഭാവത്തോടുകൂടി പെരുമാറിക്കളയും.

സ്‌ത്രീയുടെ വിചാരങ്ങളെ - അവയുടെ ന്യായാന്യായങ്ങള്‍ എന്തുതന്നെയായാലും - പുച്‌ഛിച്ചുതള്ളുന്നത്‌ അവളുടെ വികാരങ്ങളെ എന്തുമാത്രം വ്രണപ്പെടുത്തുമെന്ന കാര്യത്തെക്കുറിച്ച്‌ പുരുഷന്മാരില്‍ ഭുരിഭാഗവും അജ്‌ഞരായിരിക്കും.

താന്‍ പറയുന്ന കാര്യങ്ങള്‍ നേരാംവണ്ണം കേട്ടിരിക്കുന്നതിനുള്ള ക്ഷമ കാണിക്കുന്നില്ലെന്നുള്ളതോ പോകട്ടെ അതിനെ മുന്‍വിധിയോടെ അവഗണിക്കുകകൂടി ചെയ്യുകയാണ്‌ പുരുഷനെന്ന തോന്നല്‍ സ്‌ത്രീയില്‍ കടുത്ത മന:പ്രയാസമുളവാക്കുകയും അത്‌ പരസ്‌പരബന്ധത്തെ കാര്യമായി ബാധിക്കുകയും ചെയ്യും.


[Courtesy: .................................]

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

No comments:

Post a Comment