Sunday, December 13, 2015

വിവാഹം കഴിച്ചാല്‍ !!


ഒരാള്‍ വിവാഹം കഴിച്ചാല്‍ തന്റെ ഭാര്യയെ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കേണ്ടത് ഭര്‍ത്താവിന്റെ കടമയാകുന്നു. വിവാഹത്തോടനുബന്ധിച്ചു ഒരാടിനെ അറുത്ത് സദ്യയുണ്ടാക്കുന്നത് വരന്ന് സുന്നത്താണ്. വിവാഹ സദ്യയില്‍ പങ്കെടുക്കുക്കുന്നവര്‍ വധൂവരന്മാര്‍ക്ക് മംഗളമാശംസിച്ചുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കണം:

(അല്ലാഹു നിങ്ങള്‍ രണ്ടുപേരേയും അനുഗ്രഹിക്കുകയും ഗുണത്തില്‍ നിങ്ങളെ രണ്ടുപേരേയും പരസ്പരം ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ) വിവാഹം പരസ്യമാക്കുന്നതും അതിന്ന് വേണ്ടി സ്ത്രീകള്‍ (നിയമാനുസൃതമായി മാത്രം) ദഫ് മുട്ടുന്നതും സുന്നത്താണ്.

ഭാര്യമാരോട് നല്ലനിലയില്‍ ഇടപഴകുകയും മമതയോടെ പെരുമാറുകയും വേണം. അവരുടെ പക്കല്‍ നിന്ന് വല്ല ദുസ്വഭാവങ്ങളും അനുഭവപ്പെടുമ്പോള്‍ അവര്‍ ബുദ്ധികുറഞ്ഞവരാണെന്ന് ചിന്തിച്ച് അതെല്ലാം ക്ഷമിക്കേണ്ടതുമാണ്, നബി രോഗശയ്യയില്‍ കിടന്ന് സംസാരം അസാധ്യമാകുന്നവത് വരേയും മൂന്ന് കാര്യങ്ങള്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയുണ്ടായി: ‘നസ്‌കാരം ഉപേക്ഷിക്കാതിരിക്കുക, അടിമകളെക്കൊണ്ട് ഭാരമുള്ള ജോലിയെടുപ്പിച്ചു കഷ്ടപ്പെടുത്താതിരിക്കുക, ഭാര്യമാരുടെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അവര്‍ നിങ്ങളുടെ കൈയില്‍ ബന്ധനസ്ഥരാണ്. അല്ലാഹുവിന്റെ വചനം കൊണ്ട് അവരുടെ ഗുഹ്യത്തെ നിങ്ങള്‍ അനുവദനീയമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ ‘അമാനത്ത്’ കൊണ്ട് നിങ്ങള്‍ അവരെ അധീനപ്പെടുത്തിയിരിക്കുന്നു.’ നാക്ക് തളരുന്നത് വരെ ഇക്കാര്യം അവിടന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.

ഭാര്യയുടെ ദുസ്വഭാവത്തില്‍ ക്ഷമിച്ച ഭര്‍ത്താവിന്ന് അനേകം പരീക്ഷണങ്ങള്‍ക്ക് വിധേയനായിട്ടും അതെല്ലാം ക്ഷമിച്ച അയ്യൂബ് നബി(അ)യുടെ പ്രതിഫലം നല്‍കപ്പെടുമെന്നും ഭര്‍ത്താവിന്റെ ദുസ്വഭാവങ്ങളുടെ മേല്‍ ക്ഷമിച്ച ഭാര്യക്ക് ഇസ്‌ലാമിന്റെ കഠിന ശത്രുവായിരുന്ന ഫിര്‍ഔനിന്റെ മര്‍ദനങ്ങളുടെ മേല്‍ ക്ഷമിച്ച ആസിയ(റ)യുടെ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു.

മഹത്തായ സ്വഭാവ വൈശിഷ്ട്യത്തിന്റെ ഉടമയായ നബി കരീം യോടും അവിടത്തെ പ്രധാന സഹാബിമാരില്‍പെട്ട ഉമര്‍(റ)വിനോടും മറ്റും അവരുടെ ഭാര്യമാര്‍ ചിലവിന്റെ പ്രശ്‌നത്തെച്ചൊല്ലി പിണങ്ങിയ സംഭവമുണ്ടായിട്ടുണ്ട്.

അതെല്ലാം ഇത്തരം മഹാന്മാര്‍പോലും ക്ഷമയോടെ നേരിടുകയാണ് ചെയ്തത്.
ഒരിക്കല്‍ നബി യുടെ സന്നിധിയില്‍ സിദ്ദീഖുല്‍ അക്ബര്‍(റ) ആഗതനായി. അപ്പോള്‍ നബിയും അവിടത്തെ പ്രിയ പത്‌നി ആഇശ(റ)യും അല്‍പം വഴക്കിലായിരുന്നു. സിദ്ദീഖ്(റ) വന്നപ്പോള്‍ ആദ്ദേഹത്തെ നബി അവരുടെ ഇടയില്‍ മദ്ധ്യസ്ഥനാക്കി. ആഇശ(റ) സംസാരം ആരംഭിച്ചു. ഇടയില്‍ നബി യെ സംബന്ധിച്ച് അവര്‍ പറഞ്ഞ ഒരു വാക്ക് സിദ്ദീഖ്(റ)ന് അസഹ്യമായിത്തോന്നി. ഉടന്‍ മകളുടെ ചെകിടത്ത് ആ പിതാവ് ഒരടി വെച്ചുകൊടുത്തു. അതിന്റെ ശക്തിയാല്‍ ആഇശ(റ)യുടെ വായില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങി. ഇത് കണ്ട നബികരീം ദേഷ്യത്താല്‍ വിറച്ചു കൊണ്ടിരിക്കുന്ന സിദ്ദീഖി(റ)നെ സമാധാനിപ്പിക്കുകയും ക്ഷമിപ്പിക്കുകയും ചെയ്തു. നബി സ്ത്രീകളോടും കുട്ടികളോടും വളരെ ദയയുള്ളവരായിരുന്നു.



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

No comments:

Post a Comment