Sunday, December 13, 2015

ഭാര്യയെ പഠിപ്പിക്കല്‍ !!


ഭാര്യമാര്‍ക്ക് നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കല്‍ ഭര്‍ത്താവിന്റെ കടമയാണ്. ആര്‍ത്തവത്തിന്റെ വിധികള്‍, അതുണ്ടാകുമ്പോള്‍ നിഷിദ്ധമായ കാര്യങ്ങള്‍, നമസ്‌കാരത്തിന്റെ വിധികള്‍, ആര്‍ത്തവമുണ്ടായാല്‍ ഖളാഅ് വീട്ടേണ്ടതും അല്ലാത്തതുമായ നമസ്‌കാരങ്ങള്‍ എന്നിവയെല്ലാം അവള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം. രക്തസ്രാവമുണ്ടായാലുള്ള വിധികളും പഠിപ്പിക്കേണ്ടതാണ്. സുന്നത്ത് ജമാഅത്തിന്റെ വിശ്വാസങ്ങള്‍ പഠിപ്പിച്ചുകൊടുക്കുകയും പിഴച്ച വല്ല വിശ്വാസവും വെച്ചുപുലര്‍ത്തുന്നവളാണെങ്കില്‍ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാകുന്നു. മഗ്‌രിബിന്ന് മുമ്പ് -ഒരു റക്അത്തിന്റെ സമയത്തിന് മുമ്പ്- രക്തം നിന്നാല്‍ അന്നത്തെ ളുഹ്‌റും അസറും ‘ഖളാ’ വീട്ടണമെന്നും സുബ്ഹിന്ന് മുമ്പ് (ഒരു റക്അത്തിന്റെ സമയമുള്ളപ്പോള്‍) നിന്നാല്‍ അന്നത്തെ മഗ്‌രിബും ഇശാഉം ഖളാവീട്ടണമെന്നും പഠിപ്പിക്കേണ്ടതാണ്. യോനിയില്‍ പഞ്ഞി മുതലായവ വെച്ചാല്‍ അതിന്ന് നിറവ്യത്യാസമില്ലാതിരിക്കുന്നത ്‌കൊണ്ട് ആര്‍ത്തവം നിന്നതായി മനസ്സിലാക്കാം. അപ്പോള്‍ അവള്‍ക്ക് ആര്‍ത്തവക്കുളി കുളിക്കാവുന്നതാണ്.
ഇത്തരം അറിവുകള്‍ സ്വന്തമായി അറിയാത്തവര്‍ അറിവുള്ളവരോട് ചോദിച്ചു പഠിപ്പിച്ചുകൊടുക്കുകയാണ് വേണ്ടത്. ഇപ്രകാരം പഠിപ്പിച്ചുകൊടുക്കുന്ന ഭര്‍ത്താവുണ്ടായിരിക്കെ പണ്ഡിതരോട് ചോദിക്കുവാനായി അവള്‍ക്ക് പുറത്ത് പോകല്‍ അനുവദനീയമല്ല. അത് ഹറാമാണ്. നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചതിനു ശേഷം കൂടുതല്‍ കേള്‍ക്കാന്‍ വേണ്ടിയും പ്രസംഗ സദസ്സിലും മറ്റും പങ്കെടുക്കാന്‍ ഭര്‍ത്താക്കളുടെ സമ്മതം കൂടാതെ പോകല്‍ അനുവദനീയമല്ല. അനുവാദമുള്ളപ്പോള്‍ തന്നെ അന്യരുമായി കൂടിക്കലരുക, കാണുക എന്നീ നിഷിദ്ധകാര്യങ്ങളുണ്ടെങ്കില്‍ അത് ഹറാമാകുന്നു.

ഭര്‍ത്താവിന് അറിവുണ്ടായിരിക്കെ ഭാര്യക്ക് ഇത്തരം കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കാതിരുന്നാല്‍ അതിന്ന് അവന്‍ കുറ്റക്കാരനാകുന്നതും പഠിക്കാത്തതിനാലുള്ള ഭാര്യയുടെ കുറ്റത്തില്‍ അവന്‍ പങ്കാളിയാകുന്നതുമാണ്. ഈ സന്ദര്‍ഭത്തില്‍ നിര്‍ബന്ധ കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി അവള്‍ക്ക് അന്യപുരുഷന്മാര്‍ മാത്രമുള്ളപ്പോള്‍ അവരെ സമീപിച്ചു പഠിക്കല്‍ നിര്‍ബന്ധവുമാണ്.

ഭാര്യ വീടിന് പുറത്ത് പോകല്‍

നിര്‍ബന്ധിതാവസ്ഥയില്‍ മാത്രമേ സ്ത്രീകള്‍ വീടുവിട്ട് സഞ്ചരിക്കാന്‍ പാടുള്ളൂ. അതുതന്നെ ഭര്‍ത്താവിന്റെ സമ്മതത്തോടും അലങ്കാരം പ്രത്യക്ഷപ്പെടുത്താത്ത വിധം സാധാരണ വസ്ത്രങ്ങള്‍ ധരിച്ചും സുഗന്ധം പൂശാതെയും കണ്ണല്ലാത്ത മറ്റു ശരീരഭാഗങ്ങളെല്ലാം മറച്ചും അന്യപുരുഷന്മാരെ നോക്കാതെയും ആകേണ്ടതാണ്. ഭര്‍ത്താവിന്റെ സമ്മതം കൂടാതെ അവളുടെ മാതാപിതാക്കളുടെ രോഗം സന്ദര്‍ശിക്കുവാനോ അവര്‍ മരണപ്പെട്ടാല്‍ പോലും പോകുവാനോ പാടുള്ളതല്ല. പോകുന്നതിനെ അവന്‍ തടഞ്ഞാല്‍ അത് ഹറാമുമാണ്. ഉമര്‍(റ) സ്ത്രീകള്‍ക്ക് മോടിയുള്ള വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കുന്നത് നിരോധിച്ചിരിക്കുന്നു; അവര്‍ പുറത്തു പോവുകയില്ല എന്നാണ് അതിന്ന് അദ്ദേഹം പറഞ്ഞ കാരണം. (തൊലിയുടെ വര്‍ണ്ണം തെളിഞ്ഞുകാണുന്ന) നേരിയ വസ്ത്രങ്ങളും അലങ്കാര വസ്ത്രങ്ങളും ധരിക്കുന്ന സ്ത്രീകള്‍ അന്ത്യനാളില്‍ വസ്ത്രങ്ങളില്ലാതെ നഗ്നരായിരിക്കുമെന്ന് സ്വഹീഹായ ഹദീസിലുണ്ട്. (ഖസ്ത്വല്ലാനീ). സ്ത്രീയുടെ ഇംഗിതത്തിനൊത്ത് പുരുഷന്മാര്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇന്നുകാണുന്ന സര്‍വ്വ നാശങ്ങളും.


സംയോഗം

സംയോഗം ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ, എനിക്കും എനിക്ക് നല്‍കുന്ന സന്താനത്തിന്നും പിശാചിനെ നീ ദൂരീകരിക്കേണമേ) എന്ന് ചൊല്ലിയാല്‍ അതില്‍ സന്താനമുണ്ടാകുന്ന പക്ഷം പിശാച് അതിനെ ഉപദ്രവിക്കുകയില്ല.

ഖിബ്‌ലാക്ക് തിരിഞ്ഞു സംയോഗം ചെയ്യാതിരിക്കുന്നതും രണ്ടുപേരും സംയോഗാവസരം ഒരു തുണികൊണ്ട് ശരീരം മുഴുവനും മൂടുന്നതും സുന്നത്താണ്. സംയോഗത്തിന് മുമ്പ് ചുംബനംകൊണ്ടും മഹിമയുള്ള സംസാരം കൊണ്ടും അവളുമായി ഉല്ലസിക്കുന്നത് സുന്നത്തുണ്ട്. സംയോഗം ചെയ്യുമ്പോള്‍ തന്റെ ആഗ്രഹം ആദ്യം പൂര്‍ത്തീകരിച്ചാല്‍ അവളുടേത് പൂര്‍ത്തീകരിക്കുന്നത് വരെ താമസിപ്പിക്കേണ്ടതാണ്.

വെള്ളിയാഴ്ച രാവിലും (വ്യാഴാഴ്ച അസ്തമിച്ച രാത്രി) വെള്ളിയാഴ്ച പകലും സംയോഗം ചെയ്യുന്നത് സുന്നത്താണ്. അവളുടെ ആവശ്യവും ആവേശവും കണക്കിലെടുത്തു സംയോഗത്തിന്റെ എണ്ണത്തില്‍ ഏറ്റക്കുറവ് വരുത്തുന്നതും സ്ത്രീയെ സംതൃപ്തയാക്കേണ്ടതും അവന്റെ കടമയില്‍ പെട്ടതാകുന്നു.

ആര്‍ത്തവരക്തമുള്ളപ്പോഴും അത് നിന്ന ശേഷം കുളിച്ചു ശുദ്ധിയാകുന്നതിന്ന് മുമ്പും സംയോഗം ചെയ്യരുത്. മലദ്വാരത്തില്‍ ഭോഗിക്കല്‍ നിഷിദ്ധമാണ്. അത് ആര്‍ത്തവമുള്ളവളെ സംയോഗം ചെയ്യുന്നതിനേക്കാള്‍ കടുത്ത കുറ്റമാകുന്നു. ആര്‍ത്തവമുള്ളവളോടൊന്നിച്ചുശയിക്കുന്നതിന്നോ ഭക്ഷിക്കുന്നതിന്നോ മറ്റോ യാതൊരു വിരോധവുമില്ല.

ജനാബത്ത് (വലിയ അശുദ്ധി) ഉള്ളപ്പോള്‍ ശരീരത്തിലെ മുടി, നഖം, രക്തം എന്നിവ നീക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ നീക്കിയ മുടി മുതലായവ ജനാബത്തോട്കൂടി പരലോകത്ത് ഹാജറാകും. സന്താനോല്‍പാദനം തടയാന്‍ വേണ്ടി സ്ഖലനാവസരം ഇന്ദ്രിയം പുറത്തേക്ക് വിടുന്നതു നല്ലതല്ല. അല്ലാഹുവിന്റെ അലംഘനീയ നിശ്ചയം ആ സംയോഗത്തില്‍ സന്താനം ജനിക്കണമെന്നതാണെങ്കില്‍ ഇത് കൊണ്ട് പ്രയോജനമൊന്നുമുണ്ടാകുന്നതല്ല. എങ്കിലും അത് അനുവദനീയമാണ്.



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

No comments:

Post a Comment